ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ധന വില ഉയർത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ.
പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിന് ഒരുതരത്തിലുള്ള ആലോചനയുമില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടുമാസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തിന്റെ വർധനയുണ്ടായിട്ടും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നാലു വർഷമായി ഇന്ധനവിലയിൽ വ്യത്യാസമില്ലെന്നും സുജാത പറഞ്ഞു.
വില വർധിക്കുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് ചിലയിടങ്ങളിൽ ആളുകൾ കൂടുതലായി ഇന്ധനം ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാരുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.